റായ്പൂർ: തലയ്‌ക്ക് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനും കൂട്ടാളിയും അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ജാഷ്പൂരിൽ വെച്ചാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. ഇരുവരുടെ പക്കൽ നിന്ന് തോക്കും വാളും കണ്ടെടുത്തിട്ടുണ്ട്. കൊടും ഭീകരനായ രാംചന്ദ്ര യാദവും കൂട്ടാളി ജഗദീഷ് യാദവുമാണ് അറസ്റ്റിലായത്.
ഝാർഖണ്ഡ് സ്വദേശിയാണ് രാമചന്ദ്ര യാദവ്. ഇയാൾ 2013-ൽ കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ സോണൽ കമാൻഡർ അൻഷു യാദവിനെ സന്ദർശിക്കാനെത്തിയതാണ് ജാഷ്പൂരിൽ. തുടർന്ന് നിരവധി ഭീകര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി ഛത്തീസ്ഗഡിൽ തുടരുകയായിരുന്നു. ഖനികളിലെ ട്രക്കുകളും മറ്റും കത്തിച്ചതുമായി ബന്ധപ്പെട്ട് രാമചന്ദ്രന്റെയും സഹായികളുടെയും പേരിൽ പോലീസ് കേസെടുത്തിരുന്നു. ഇയാൾ ഝാർഖണ്ഡിലെ വിവിധ ജില്ലകളിൽ കവർച്ച കേസുകളിലും തീവെയ്പ്പ് കേസുകളിലും പ്രതിയാണ്.
തുടർന്ന് ഒളിവിൽ കഴിയവേയാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയ ജഗദീഷ് യാദവും പിടിയിലായത്. ഇയാളുടെ മറ്റ് കൂട്ടാളികൾക്കായുള്ള തിരച്ചിലുകളും വ്യാപിപ്പിച്ചതായി പോലീസ് വ്യക്തമാക്കി.
Comments