തിരുവനന്തപുരം: സംസ്ഥാനത്ത് 40,453 കോടി രൂപയുടെ ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചു. രാജ്യത്തുടനീളം വൈദ്യുതി വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള പദ്ധതികൾക്ക് എല്ലാവരും പിന്തുണ നൽകണമെന്നും കേന്ദ്ര മന്ത്രി അഭ്യർത്ഥിച്ചു.
കേരളം ഇലക്ട്രിക് കാറുകൾക്കും ബസ്സുകൾക്കും പ്രോത്സാഹനം നൽകണം. ഭൂമി ഏറ്റെടുക്കലിന് പണം നൽകാനുള്ള പ്രശ്നം മുഖ്യമന്ത്രി ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും കൂടിയാലോചിച്ച് പരിഹാരം കണ്ടെത്താമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കുന്നതിന് സംസ്ഥാനത്തിന് നന്ദി അറിയിക്കുന്നു. 2025ഓടെ കേരളത്തിലെ റോഡുകൾ അമേരിക്കയിലേതിന് തുല്യമാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. വികസന കാര്യത്തിൽ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് വളരെ പ്രധാനപ്പെട്ടതാണ്. 2023 മാർച്ചിന് മുൻപായി പദ്ധതിക്കുള്ള പണം നൽകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നൽകി.
അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ അജണ്ടയാണ്. കേരളത്തിലൂടെ വ്യവസായ ഇടനാഴി വരുന്നത് വളരെ സന്തോഷകരമാണ്. അരൂർ ആകാശപാത രാജ്യത്തെ ഏറ്റവും നീളം കൂടിയതാണ്. ഇതിന് പുറമെ കൊച്ചു- തൂത്തുക്കുടി ഇടനാഴിയും നിലവിൽ വരും. മൈസൂർ- മലപ്പുറം ഇടനാഴിയാണ് മൂന്നാമത്തേതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Comments