ന്യൂഡൽഹി: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്നും അവർ പ്രവൃത്തികൾ നന്നാക്കി അയൽക്കാരോട് നല്ല രീതിയിൽ പെരുമാറേണ്ടതുണ്ടെന്നും അദ്ദേഹം വിമർശിച്ചു. യുഎൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി പാകിസ്താനെതിരെ തുറന്നടിച്ചത്.
ഹിലരി ക്ലിന്റണിന്റെ പ്രസിദ്ധമായ വാക്കുകൾ ഉദ്ധരിച്ചാണ് കേന്ദ്രമന്ത്രിയുടെ പാക് വിമർശനം. പാക് സന്ദർശനവേളയിൽ, നിങ്ങളുടെ വീട്ടമുറ്റത്ത് പാമ്പുകളെ വളർത്തിയാൽ, നിങ്ങളുടെ അയൽക്കാരനെ മാത്രം കടിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ഹിലരി ക്ലിന്റണിന്റെ വാക്കുകൾ. ഇത് ഓർമ്മപ്പെടുത്തിയാണ് കേന്ദ്രമന്ത്രി, പാകിസ്താനെ രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തിയത്.
ഡൽഹി ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ മേഖലയിൽ നിന്നുള്ള തീവ്രവാദം എന്ന് അവസാനിക്കും എന്ന പാക് മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് എത്രകാലം ഭീകരവാദം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പാക് മന്ത്രിയോട് ചോദിക്കണം എന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ മറുപടി
തന്റെ ഉപദേശം സ്വീകരിക്കുന്നത് പാകിസ്താന് നല്ലതായിരിക്കുമെന്നും ,ഭീകരതയുടെ പ്രഭവകേന്ദ്രമായാണ് ലോകം പാകിസ്താനെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താൻ എത്രകാലം ഭീകരവാദം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പറയാൻ കഴിയുന്ന മന്ത്രിമാർ ആ രാജ്യത്തുണ്ട്. ലോകം വിഡ്ഢികളല്ല, തീവ്രവാദത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളെയും സംഘടനകളെയും ലോകം ഇന്ന് തിരിച്ചറിയുന്നു. നിങ്ങളുടെ പ്രവൃത്തി വൃത്തിയാക്കി നല്ല അയൽക്കാരനാകാൻ ശ്രമിക്കുക എന്നതാണ് എന്റെ ഉപദേശം. സ്വീകരിക്കുന്നതാവും നിങ്ങൾക്ക് നല്ലത് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
Comments