വാഷിംഗ്ടൺ: പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്ത് ട്വിറ്റർ.വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, മാഷബിൾ, സിഎൻഎൻ, സബ്സ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള മാദ്ധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകൾ വ്യാഴാഴ്ചയാണ് ട്വിറ്റർ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്.സ്വതന്ത്ര മാദ്ധ്യമപ്രവർത്തകൻ ആരോൺ രൂപറിന്റെ അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്.
സസ്പെൻഷനുകൾക്ക് പിന്നിലെ കാരണം എന്താണെന്ന് ട്വിറ്റർ കൃത്യമായി വിശദീകരിച്ചിട്ടില്ല. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നു എന്ന സന്ദേശമാണ് ഇവർക്ക് ലഭിച്ചത്. വിഷയത്തിൽ മസ്കോ ട്വിറ്ററോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മസ്കിനെതിരെ വാർത്ത നൽകിയ മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളാണ് നീക്കം ചെയ്തതെന്നാണ് വിവരം.
മസ്കിന്റെ സ്വകാര്യ ജെറ്റിന്റെ യാത്രാ വിവരങ്ങൾ ശേഖരിച്ച മറ്റൊരു അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. മറ്റെല്ലാവർക്കും എന്ന പോലെ പത്രപ്രവർത്തകർക്കും അതേ ഡോക്സിംഗ് നിയമങ്ങൾ ബാധകമാണ് എന്ന് മസ്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ആരുടെയെങ്കിലും തത്സമയ ലൊക്കേഷൻ വിവരങ്ങൾ അയാളുടെ സമ്മതമില്ലാതെ പങ്കു വയ്ക്കുന്നവരുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റുള്ളവരുടെ ലൊക്കേഷൻ അടക്കമുള്ള വ്യക്തിവിവരങ്ങൾ അയാളുടെ സമ്മതമില്ലാതെ പൊതുമധ്യത്തിൽ പങ്കു വയ്ക്കുന്നത് തടയുന്നതിനായി കഴിഞ്ഞ ദിവസം ട്വിറ്റർ നിയമങ്ങൾ തിരുത്തിയിരുന്നു. ഡോക്സിങ് നിയമം അടിസ്ഥാനമാക്കിയാണ് മാദ്ധ്യമപ്രവർത്തകരുടേയും അക്കൗണ്ടുകൾ പൂട്ടിയത് എന്നാണ് സൂചന.
അഭിപ്രായ സ്വാതന്ത്ര്യം നടപ്പിലാക്കുമെന്ന വാദത്തിന് പിന്നാലെയാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. ഇത്തരത്തിൽ അഭിപ്രായം പറഞ്ഞ മസ്ക് മാദ്ധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ വിശദീകരണമൊന്നുമില്ലാതെ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മസ്കിന്റെ ആധിപത്യവും വ്യക്തിതാത്പര്യങ്ങളും മാത്രം അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ട്വിറ്റർ പ്രവർത്തിക്കുന്നതെന്നാണ് വിമർശനം.
Comments