ലണ്ടൻ: ബ്രിട്ടനിലെ കെറ്ററിങ്ങിൽ നഴ്സായ മലയാളി യുവതിയേയും രണ്ട് മക്കളേയും കൊല്ലപ്പെടുത്തിയത് ഭർത്താവാണെന്ന് പോലീസ്. കണ്ണൂർ സ്വദേശിയായ സാജുവിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം വൈക്കം സ്വദേശി അഞ്ജു, മക്കളായ ജീവ, ജാൻവി എന്നിവരെയാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ സമയം രാത്രി 11.15ഓടെയാണ് കൊലപാതകം നടന്നത്.
ഒരു വർഷം മുൻപാണ് ഇവർ ബ്രിട്ടണിലെത്തുന്നത്. അഞ്ജു ഇവിടെ സർക്കാർ ആശുപത്രിയിൽ നഴ്സായും, സാജു ഹോട്ടലിലെ ഡെലിവറി ബോയിയായും ജോലി ചെയ്ത് വരികയായിരുന്നു. കെറ്ററിങ്ങ് ജനറൽ ആശുപത്രിയിലാണ് അഞ്ജു ജോലി ചെയ്യുന്നത്. ജോലിസമയം ആയിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് എത്തുകയായിരുന്നു. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു.
പോലീസ് എത്തി തുറന്ന് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ മൂന്ന് പേരെയും കണ്ടെത്തിയത്. ഉടനെ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ചുള്ള വിവരം പുറത്ത് വന്നിട്ടില്ല.
Comments