കൊച്ചി: എറണാകുളം പുത്തൻകുരിശിലെ ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിന്റ് ഇറക്കുന്നതിൽ തർക്കം തുടരുന്നു. ഹൈക്കോടതി ഉത്തരവ് അനുകൂലമായിട്ടും ലോഡിറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എഐടിയുസി. ഇന്നലെയും ലോഡ് ഇറക്കുന്നത് സംബന്ധിച്ച് സ്ഥലത്ത് തർക്കമുണ്ടായിരുന്നു. പെയിന്റ് ഇറക്കുന്നതിനുള്ള ലേബർ കാർഡ് ഉള്ളവരെയാണ് തടയുന്നത്.
ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിൻറ് ലോഡിറക്കാനാണ് എഐടിയുസി വിലക്ക് ഏർപ്പെടുത്തിയത്. യൂണിയനുമായി കരാറിൽ ഇല്ലാത്ത ഇനമായിട്ടും ലേബർ കാർഡുള്ള സ്ഥാപനത്തിലെ ജീവനക്കാരെ ഒക്ടോബർ മാസം മുതൽ സിപിഐ യൂണിയൻ തടയുകയാണ്. വർഷങ്ങളായി കടയുടമയാണ് ലോഡിറക്കുന്നത്. എന്തൊക്കെ സാധാനങ്ങൾ യൂണിയനുകൾ ഇറക്കണം, എത്ര രൂപ കൂലി നൽകണം തുടങ്ങിയ കാര്യങ്ങളിൽ മർച്ചന്റ് അസോസിയേഷനുമായി വ്യക്തമായ കരാറുണ്ട്. പെയിന്റ് കരാറിൽ ഉൾപ്പെട്ടിട്ടില്ല. ഇതിലാണ് ഒക്ടോബർ മുതൽ എഐടിയുസി അവകാശവാദം ഉന്നയിച്ച് വരുന്നത്.
നിലവിൽ പെയിന്റ് ലോഡ് വന്നാൽ എഐടിയുസി ലോഡിംഗ് തൊഴിലാളികൾ കടക്ക് മുന്നിലെത്തി ലേബർ കാർഡുള്ള ജീവനക്കാരെ തടയുന്നതാണ് പതിവ്. പിന്നീട് കടയുടമകൾ തന്നെ ലേഡ് ഇറക്കുകയാണ് ചെയ്യുന്നത്.
Comments