കൊച്ചി: ബ്രിട്ടണിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടത് മുപ്പത് ലക്ഷം രൂപയാകുമെന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു.
അഞ്ജുവിനെ ഭർത്താവ് കണ്ണൂർ സ്വദേശി സാജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണ് പോലീസ് ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടുണ്ട്. ഇക്കാര്യം വൈക്കത്തുള്ള അഞ്ജുവിന്റെ കുടുംബത്തെ പോലീസ് അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടണിലെ കെറ്ററിങ്ങിൽ അഞ്ജുവിനെയും ആറ് വയസ്സുള്ള മകൻ ജീവയെയും നാല് വയസ്സുള്ള മകൾ ജാൻവിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ രക്തം വാർന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജു. കുഞ്ഞുങ്ങൾക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
Comments