വാഷിംഗ്ടൺ : ഭൂമിയിലെ ഉപരിതല ജലത്തിന്റെ സാന്നിദ്ധ്യം കൃത്യമായി മനസ്സിലാക്കാൻ ഉപഗ്രഹം വിക്ഷേപിച്ച് നാസ. അമേരിക്കയുടെ ഭൗമശാസ്ത്ര ഉപഗ്രഹമാണ് ഭൂമിയിലെ ഉപരിത ജലത്തിന്റെ നിർണ്ണായക സാന്നിദ്ധ്യം തിരിച്ചറിയാൻ ശ്രമിക്കുന്നത്.
ദ സർഫസ് വാട്ടർ ആന്റ് ഓഷ്യൻ ടോപോഗ്രാഫി(എസ്ഡബ്ലുഒടി-സ്വാട്) എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹമാണ് സ്പേസ് എക്സിന്റെ റോക്കറ്റിന്റെ സഹായത്താൽ വിക്ഷേപിച്ചത്. കാലി ഫോർണിയയിലെ വാൻഡെൻബർഗ് സ്പേസ് ഫോർസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചത്.
‘ഭൂമിയിലെ ജലസാന്നിദ്ധ്യം കൃത്യമായി മനസ്സിലാക്കാനുള്ള പരിശ്രമം നടത്തുകയാണ്. നാസയ്ക്കൊപ്പം ഫ്രാൻസിന്റെ ബഹിരാകാശ ഏജൻസിയായ സെന്റർ നാഷണൽ ഇറ്റിയൂഡെസ് സ്പാറ്റിയാലേസ്(സിഎൻഇഎസ്) എന്നിവയുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് നടത്തുന്നത്. ഭൂമിയുടെ എല്ലാ ഭാഗത്തുമുള്ള ജലസാന്നിദ്ധ്യമാണ് കണ്ടെത്താൻ ലക്ഷ്യമിട്ടുന്നത്.’
ഭൂമിയുടെ 90 ശതമാനം മേഖലയും ഉപഗ്രഹം മൂന്ന് വർഷത്തിനുള്ളിൽ പഠന വിധേയമാക്കും. കരയിലും കടലിലുമുള്ള ജല സാന്നിദ്ധ്യമാണ് കൃത്യമായി ശേഖരിക്കുന്നത്. സമുദ്രജല ത്തിന്റെ വ്യതിയാനം ആഗോള കാലാവസ്ഥയെ കാര്യമായി ബാധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പഠനം നിർണ്ണായകമാണ്.
ഇതേ പഠനം തടാകങ്ങൾ, പുഴകൾ, അണക്കെട്ടുകൾ എന്നിവിടങ്ങളിലെ ഉപരിതല ജലത്തിനെ സംബന്ധിച്ചും നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും നിർണ്ണായക മുന്നറിയിപ്പ് അതാത് മേഖലയിലുള്ളവർക്ക് ലഭ്യമാക്കാനുള്ള നിർണ്ണായക വിവര ശേഖരമാണ് നടക്കാൻ പോകുന്നതെന്നും നാസ അറിയിച്ചു.
Comments