ലക്നൗ : ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് ആദ്യമായല്ല രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തെ അപമാനിച്ചുകൊണ്ട് സംസാരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ തവാംഗ് അത്തിർത്തിയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പരാമർശം.
അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈന്യത്തിന് ചൈനക്കാരിൽ നിന്ന് മർദ്ദനമേൽക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. സൈന്യം അടിവാങ്ങുമ്പോൾ കേന്ദ്ര സർക്കാർ ഉറങ്ങുകയാണെന്നായിരുന്നു പരാമർശം. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യൻ സൈന്യത്തെ അപമാനിച്ച രാഹുൽ ഗാന്ധിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
രാഹുൽ ഗാന്ധി കോൺഗ്രസിലെ മുതിർന്ന ഒരു നേതാവാണ്. പാർട്ടിയുടെ അദ്ധ്യക്ഷനായും ചുമതല വഹിച്ചിട്ടുണ്ട്. എന്നാൽ സൈന്യത്തിനെതിരെ അദ്ദേഹം നടത്തിയ പരാമർശം ബാലിശവും അപമാനകരവുമാണ്. ലോകം മുഴുവൻ ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയെ പുകഴ്ത്തുമ്പോൾ, രാഹുൽ മാത്രം അവരെ തള്ളിപ്പറയുന്നു.
ഇത് ആദ്യത്തെ സംഭവമല്ല എന്നും യോഗി കുറ്റപ്പെടുത്തി. ദോക്ലാമിൽ നുഴഞ്ഞുകയറ്റം ഉണ്ടായപ്പോഴും രാഹുൽ ഗാന്ധി തന്റെ തനിനിറം കാണിച്ചു. രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ് അന്ന് ചെയ്തത് എന്ന് യോഗി ചൂണ്ടിക്കാട്ടി.
രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകുമ്പോഴെല്ലാം, രാഹുൽ തന്റെ യഥാർത്ഥ സ്വഭാവം കാണിക്കും. ഇന്ത്യൻ സൈന്യത്തെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പ് ചോദിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
Comments