തിരുവനന്തപുരം: കൊലക്കേസ് പ്രതി ജയിലിൽ തൂങ്ങിമരിച്ചു. വഴയിലയിൽ സ്ത്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ജീവനൊടുക്കിയത്. പൂജപ്പുര ജില്ലാ ജയിലിലാണ് സംഭവം. പ്രതി രാജേഷാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം വഴയിലയിൽ നടന്നത്. പട്ടാപ്പകൽ നടുറോഡിൽ വച്ച് വീട്ടമ്മയായ സിന്ധുവിനെ രാജേഷ് വെട്ടിക്കൊല്ലുകയായിരുന്നു. തുടർന്ന് പിടിയിലായ പ്രതി റിമാൻഡിൽ കഴിയവെ ജീവനൊടുക്കി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജയിലിലെ ശുചിമുറിയിൽ വച്ച് തൂങ്ങി മരിക്കുകയായിരുന്നു. ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി ആത്മഹത്യ ചെയ്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രാജേഷിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു. നിലവിൽ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സിന്ധുവിനെ രാജേഷ് വെട്ടിക്കൊന്നത്. ഇരുവരും തമ്മിൽ 12 വർഷത്തോളമായി പരിചയത്തിലാണ്. ഏറെ നാളുകളായി രണ്ടുപേരും ഒന്നിച്ചാണ് ജീവിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഇരുവരും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തു. സിന്ധു തന്നിൽ നിന്ന് അകലുന്നുവെന്ന തോന്നലാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് രാജേഷ് പോലീസിന് മൊഴി നൽകിയിരുന്നു.
Comments