ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ഷാസിയ മാരി. പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ വിവാദ പരാമർശത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ ആരോപണം ഉന്നയിച്ചതിനാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതിന് പിന്നാലെയാണ് പാക് വനിതാ നേതാവ് രാജ്യത്തിനെതിരെ ആണവായുധ ഭീഷണി മുഴക്കിയത്.
” പാകിസ്താന്റെ കൈവശം ആറ്റം ബോംബ് ഉണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവശക്തി ഒരിക്കലും നിശബ്ദരായിരിക്കില്ല. ആവശ്യം വന്നാൽ അത് ഉപയോഗിക്കും, ഒരിക്കലും പിന്നോട്ട് പോവില്ല” എന്നാണ് ഷാസിയ മാരി പറഞ്ഞത്.
ബിലാവൽ ഭൂട്ടോയെ പിന്തുണച്ചുകൊണ്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാസിയ. പാകിസ്താനെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചാൽ തങ്ങൾ വെറുതെയിരിക്കില്ല. മോദി സർക്കാർ യുദ്ധത്തിനിറങ്ങിയാൽ തക്കതായ മറുപടി നൽകുമെന്നാണ് ഷാസിയയുടെ ഭീഷണി.
തീവ്രവാദ പ്രവർത്തനങ്ങളെല്ലാം നിർത്തി നല്ല അയൽക്കാരനാകാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താൻ സംരക്ഷണം നൽകുന്ന കൊടും ഭീകരരുടെ വിവരങ്ങളും ഇന്ത്യ തുറന്നുകാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിലാൽ ഭൂട്ടോ പ്രധാനമന്ത്രിക്കും ആർഎസ്എസിനുമെതിരെ സംസാരിച്ചത്.
Comments