തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ, കൊച്ചുമകൻ സമർഥ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം.
പ്രദേശത്തെ നീലാംബരി റിസോർട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുടുംബം. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. ആറാട്ടുപുഴ പാലത്തിന് താഴെയുള്ള വഴിയിലൂടെ പോകുകയായിരുന്നു രാജേന്ദ്രനും കുടുംബവും. ഇതിനിടെ എതിരെ മറ്റൊരു വാഹനം വന്നു. ഇതിന് വഴി കൊടുക്കാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പാലത്തിന് മുകളിലൂടെ പോകുന്നവരാണ് അപകടം ആദ്യം കണ്ടത്. ഉടനെ പുഴയിലേക്ക് ചാടി ഇവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. കാറിൽ നിന്നും പുറത്തെടുക്കുമ്പോൾ മൂന്ന് പേരും അവശനിലയിൽ ആയിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മൂന്ന് പേരുടെയും മരണം.
രാജേന്ദ്രന്റെ മകനാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അടിപ്പാതയ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നു. ഇതാണ് അപകടത്തിന് കാരണമായത് എന്നാണ് നാട്ടുകാർ പറയുന്നത്.
Comments