ബംഗളൂരു: നിയമസഭയിൽ മഹാത്മാഗാന്ധിയുടെയും വി.ഡി സവർക്കറുൾപ്പെടെയുള്ള ദേശീയ നേതാക്കളുടെയും ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്ത് കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും, സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെയും ചേർന്നാണ് ചിത്രങ്ങൾ അനാച്ഛാദനം ചെയ്തത്. അതേസമയം സവർക്കറുടെ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി.
ശീതകാല സമ്മേളനത്തിന്റെ ഭാഗമായുള്ള സഭയുടെ ആദ്യ ദിനമായിരുന്നു തിങ്കളാഴ്ച. ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്ത ശേഷമാണ് സ്പീക്കർ സഭാനടപടികളിലേക്ക് കടന്നത്. സവർക്കർക്ക് പുറമേ സ്വാമി വിവേകാനന്ദൻ, സുഭാഷ് ചന്ദ്രബോസ്, ഡോ.ബി ആർ അംബേദ്കർ, ബസവേശ്വര, സർദാർ വല്ലഭായ് പട്ടേൽ, എന്നിവരുടെയും ചിത്രങ്ങളാണ് സമ്മേളന ഹാളിൽ സ്ഥാപിച്ചിട്ടുള്ളത്. ശീതകാല സമ്മേളനത്തിന്റെ ഭാഗമായി 10 ദിവസമാണ് സഭ സമ്മേളിക്കുക.
ചിത്രങ്ങൾ അനാച്ഛാദനം ചെയ്തതിന് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
Comments