വയനാട്: കൊയ്യാറായ നെൽപ്പാടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി വയനാട്ടിലെ കർഷകർ. പുൽപ്പള്ളിയിൽ പാളക്കെല്ലിയിൽ ഒറ്റരാത്രി കൊണ്ട് ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിക്കുന്നത്.കാട്ടനയും കാട്ടുപന്നിയുമാണ് അധികവും വിളകൾ നശിപ്പിക്കുന്നതെന്ന് കർഷകർ പറഞ്ഞു.
യുവ കർഷകനായ ഉദയക്കര സുജിത് ദാസിന്റെ ഒരേക്കർ പാടത്തെ ഗന്ധകശാല കൃഷിയാണ് പന്നിക്കൂട്ടം കഴിഞ്ഞ ദിവസം നശിപ്പിച്ചത്. 30-ഓളം കാട്ടുപന്നികളടങ്ങുന്ന കൂട്ടമാണ് സമീപത്തെ വനത്തിൽ നിന്ന് പാടത്തേക്കെത്തിയത്. കൃത്യമായ പ്രതിരോധ മാർഗങ്ങൾ വനം വകുപ്പ് സ്വീകരിക്കാത്തതിൽ കൃഷിചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പരാതിപ്പെടുന്നു.
പലരിൽ നിന്നായി കടവും മറ്റും വാങ്ങിയാണ് അധികം പേരും കൃഷി ചെയ്യുന്നത്. കാട്ടാന കൃഷി നശിപ്പിക്കാതിരിക്കാൻ മിക്ക ദിവസവും ഉറക്കമില്ലാതെ കാവിലിരുന്നാണ് കൊയ്ത്തിന് പാകമാക്കിയത്. എന്നാൽ എല്ലാ പ്രതീക്ഷകളും ഒറ്റ രാത്രിക്കൊണ്ട് കാട്ടുപന്നിക്കൂട്ടം തകിടം മറിച്ചത്. കടം വാങ്ങിയിറക്കിയ കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാധ്യതയിലിരിക്കുകയാണ് കർഷകർ.
വനം വകുപ്പിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷി നശിച്ച നെൽപ്പാടം സന്ദർശിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും മോശമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കർഷകർ പരാതിപ്പെട്ടു.
Comments