തൃശൂർ: കൊടിതോരണം കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികയ്ക്ക് പരിക്ക്. കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ കൊടിതോരണങ്ങളാണ് അപകടത്തിന് കാരണമായത്. അഭിഭാഷകയായ കുക്കു ദേവിക്കാണ് പരിക്ക് പറ്റിയത്. തൃശ്ശൂർ അയ്യന്തോളിലാണ് സംഭവം. പ്ലാസ്റ്റിക് കൊടിതോരണമാണ് ബൈക്ക് യാത്രികയുടെ കഴുത്തിൽ കുടുങ്ങിയത്. വാഹനത്തിന്റെ വേഗത കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ദേശീയ സമ്മേളനം കഴിഞ്ഞിട്ടും സംഘാടകർ കൊടി തോരണങ്ങൾ അഴിച്ചു മാറ്റിയിട്ടില്ല. ജില്ലാ കളക്ടർക്കും പോലീസിനും അഭിഭാഷക പരാതി നൽകി. ഹൈക്കോടതി വിധിപ്രകാരം പാതയോരങ്ങളിൽ കൊടിതോരണങ്ങൾ പാടില്ല എന്ന ഉത്തരവാണ് സംഘാടകർ ലംഘിച്ചത്. സമ്മേളനം കഴിഞ്ഞിട്ടും കൊടിതോരണങ്ങൾ അഴിച്ചു മാറ്റാൻ അവർ തയ്യാറായില്ല.
ഡിസംബർ 16-ാം തിയതി ആയിരുന്നു കിസാൻസഭ ദേശീയ സമ്മേളനം അവസാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും കൊടിതോരണങ്ങൾ അഴിക്കാത്തത് മനപൂർവ്വമാണെന്ന് വിമർശനം ഉയരുന്നു. സംഘാടകർക്കെതിരെ അധികൃതർ നടപടി എടുക്കാത്തതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
Comments