തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ ബിരുദദാനചടങ്ങിൽ പരീക്ഷ പാസാകാത്തവരും പങ്കെടുത്തെന്ന ആരോപണം അന്വേഷിക്കുമെന്ന് പ്രിൻസിപ്പൽ. പരിപാടി സംഘടിപ്പിച്ച ഹൗസ് സർജൻസ് അസോസിയേഷനോട് പ്രിൻസിപ്പൽ റിപ്പോർട്ട് തേടി. ബിരുദം സ്വീകരിച്ച 65 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരെന്നാണ് ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളേജിൽ വൈസ് ചാൻസിലർ അടക്കം പങ്കെടുത്ത ബിരുദദാനചടങ്ങ് സംഘടിപ്പിച്ചത്. എസ്എഫ്ഐ നേതൃത്വം നൽകുന്ന ഹൗസ് സർജൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യ സർവകലാശാല വിസി ഡോ. മോഹൻ കുന്നമ്മൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
പരീക്ഷകൾ പാസായി ഹൗസ് സർജൻസി അടക്കമുള്ളവ അഞ്ചര വർഷം കൊണ്ട് പൂർത്തിയാക്കുന്നവർക്കാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. അത്തരം ചടങ്ങിലാണ് രണ്ടാം വർഷ പരീക്ഷ പാസാകാത്ത ഏഴ് പേർ പങ്കെടുത്തത്. പരീക്ഷ പാസാകാത്തവരടക്കം ഗൗൺ അണിയുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തെന്നാണ് പരാതി. ആരോപണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശം നൽകിയത്.
എന്നാൽ പരിപാടി സംഘടിപ്പിച്ചത് കോളേജല്ല, എസ്എഫ്ഐ നേതൃത്വം നൽകുന്ന ഹൗസ് സർജൻസ് അസോസിയേഷൻ ആണെന്നാണ് കോളേജിന്റെ വിശദീകരണം. ചടങ്ങിൽ പങ്കെടുത്തവർ പരീക്ഷ പാസായവരാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. പങ്കെടുത്തതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Comments