ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നായ, എലി പരാമർശങ്ങൾക്കെതിരെ പാർലമെന്റിൽ ബഹളം. ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ രാജ്യസഭയിൽ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്തെത്തി. സംസ്കാരശൂന്യമായ പരാമർശങ്ങളുടെ പേരിൽ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
എന്നാൽ മാപ്പ് പറയില്ല എന്നും പരാമർശങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തന്റെ പരാമർശം പാർലമെന്റിന് പുറത്തായിരുന്നു. അത് പാർലമെന്റിൽ പറയേണ്ട വിഷയമല്ലെന്നും ഖാർഗെ അറിയിച്ചു.
രാജസ്ഥാനിലെ അൽവാറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് കോൺഗ്രസ് ആണ്. ബിജെപിയുടെ ഒരു പട്ടി പോലും രാജ്യത്തിനായി മരിച്ചിട്ടില്ല. വാക്കുകളിൽ പുലിയായ ബിജെപി നേതാക്കൾ പ്രവൃത്തിയിൽ എലിയാണെന്നും ഖാർഗെ പരിഹസിച്ചിരുന്നു.
സംഭവത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അതൃപ്തി രേഖപ്പെടുത്തി. നിങ്ങൾ ഉത്തരവാദിത്തമുള്ള നേതാക്കളാണ്. വാക്കുകളിലും പ്രവൃത്തിയിലും ആ പക്വത കാണിക്കണം. ലോകം ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുകയാണെന്ന് മറക്കരുതെന്ന് രാജ്യസഭാ അദ്ധ്യക്ഷനായ ധൻകർ ഓർമ്മിപ്പിച്ചു.
Comments