കൊച്ചി : കേരള എക്സ്പ്രസ്സിലെ എ.സി കമ്പാര്‍ട്ട്മെന്റില്‍ ബനിയന്‍ വില്‍പന നടത്തിയിരുന്ന അയ്യപ്പന്റെ മക്കൾ സിവിൽ സർവീസുകാരാണെന്ന് പറഞ്ഞതിന് പിന്നിലെ യാഥാർത്ഥ്യം പുറത്ത് .
പാലക്കാട് റെയില്‍വേ ഡിവിഷനിലെ ടി.ടി.ഐ എന്‍.സോമദാസനാണ് അയ്യപ്പൻ പറഞ്ഞതായി സൂചിപ്പിച്ച് ഈ വിവരങ്ങൾ പുറത്ത് വിട്ടത് . എന്നാൽ ഈ ശബ്ദസന്ദേശത്തിലെ യാഥാര്‍ഥ്യം ഇങ്ങനെയാണ്. തേനി ശുക്ലാപുരം സ്വദേശിയാണ് ബനിയന്‍ വില്‍പനക്കാരനായ അയ്യപ്പന്‍. ഇദ്ദേഹത്തിന്റെ മകള്‍ ഐഎഎസുകാരിയെന്നും മകന്‍ ഐപിഎസിലേക്ക് പ്രവേശനം നേടാന്‍ പോകുന്നു എന്നതുമായിരുന്നു അയ്യപ്പന്‍ സോമദാസനോട് പറഞ്ഞത്.
എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും യാഥാര്‍ഥ്യമല്ലെന്നാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. അയ്യപ്പന്റെ മകള്‍ തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാരിയാണ്. കുംഭകോണത്ത് ഗ്രാമീണ ക്ഷേമ വകുപ്പില്‍ എക്സിക്യൂട്ടീവ് ഓഫിസറായി ജോലി ചെയ്യുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ഒന്നാം പരീക്ഷ എഴുതി വിജയിച്ചിട്ടുണ്ട്. സഹോദരനും ഇതേ പരീക്ഷയുടെ ഒന്നാംഘട്ടം വിജയിച്ചിട്ടുണ്ട്. നിലവില്‍ ഇരുവരും കലക്ടറോ, ഐപിഎസ് ഉദ്യോഗസ്ഥരോ അല്ല.
അഞ്ച് വര്‍ഷം മുന്‍പാണ് അയ്യപ്പന്റെ മകള്‍ക്ക് ജോലി കിട്ടിയത്. അതിന് ശേഷം ബനിയന്‍ വില്‍പനയ്‌ക്ക് പോയിരുന്നില്ല. രണ്ടാഴ്ച മുന്‍പാണ് വീണ്ടും ബനിയനുമായി ട്രെയിന്‍ സഞ്ചരിച്ച് വില്‍പന തുടങ്ങിയത്
അയ്യപ്പന്‍ പറയുന്നത് പലപ്പോഴും ബോധമനസോടെ അല്ലെന്നാണ് മകള്‍ ആര്‍പിഎഫിനോട് പറഞ്ഞിരിക്കുന്നത്. അയ്യപ്പനോട് ഉദ്യോഗസ്ഥര്‍ സംസാരിച്ചപ്പോള്‍ തനിക്ക് അബദ്ധം പറ്റിപ്പോയെന്നാണ് അറിയിച്ചത്. തിരുപ്പൂരിലെ ആര്‍പിഎഫ് സംഘം അയ്യപ്പനോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞിട്ടുണ്ട്
അയ്യപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ സോമദാസന്‍ കമ്പാര്‍ട്ട്മെന്റിലെ മറ്റു യാത്രക്കാരോട് പറഞ്ഞിരുന്നു ഒപ്പം സോഷ്യൽ മീഡിയയിലും പങ്ക് വച്ചു. ഇതിൽ റെയില്‍വേ അധികൃതര്‍ സോമദാസനോട് വിശദീകരണം തേടിയിട്ടുണ്ട്.
Comments