കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. സർക്കാർ, സ്വകാര്യ സർവകലാശാലകൾ നിർദ്ദേശം ഉടൻ നടപ്പാക്കണമെന്ന് താലിബാൻ നിർദേശം നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സർവകലാശാലകളിൽ നിലവിൽ പഠിക്കുന്ന പെൺകുട്ടികളെ പുറത്താക്കാനും ഉത്തരവിൽ പറയുന്നുണ്ട്.
നടപടിയെ ഐക്യരാഷ്ട്രസഭയും അമേരിക്കയും ബ്രിട്ടണും രൂക്ഷമായി അപലപിച്ചു. ഇത്തരത്തിലുള്ള നടപടി ലോകരാഷ്ട്രങ്ങൾക്കിടയിൽ അഫ്ഗാനെ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കയുടെ യുഎൻ അംബാസഡർ റോബർട്ട് വുഡ് മുന്നറിയിപ്പ് നൽകി.
2021 ഓഗസ്റ്റിലായിരുന്നു താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത്. ഭരണം കയ്യടക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവകാശ നിഷേധങ്ങളുമാണ് താലിബാൻ സർക്കാരിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസ, തൊഴിൽ, യാത്രാ സ്വാതന്ത്ര്യങ്ങൾക്ക് മേൽ വലിയ നിയന്ത്രണങ്ങളാണ് ഇപ്പോഴും താലിബാൻ ഭരണകൂടം ഏർപ്പെടുത്തുന്നത്.
Comments