തിരുവല്ല: മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനും പിതാവിനുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത് തിരുവല്ല പോലീസ്. കടുത്തുരുത്തി പൂഴിക്കോൽ ജീസസ് ഭവനിൽ മാത്യു.സി.സെബാസ്റ്റ്യൻ(75) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാത്യുവിന്റെ വസ്തുസംബന്ധമായ കേസിന്റെ നടപടികൾക്ക് വേണ്ടി വിബിതയുടേയും പിതാവിന്റേയും അക്കൗണ്ടുകളിലേക്ക് പല തവണയായി 14 ലക്ഷത്തോളം രൂപ നൽകിയതായി പരാതിയിൽ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്തും വിബിതയും പിതാവും സാമ്പത്തിക സഹായം തേടി. എന്നാൽ കേസിൽ യാതൊരു മുന്നോട്ട് പോക്കും ഉണ്ടാകാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം മാത്യുവിനെതിരെ വിബിതയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഓഫീസിലെത്തി തന്നെ കടന്നു പിടിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
പണത്തിന്റെ ഒരു ഭാഗം നിയമോപദേശത്തിന് തനിക്ക് ലഭിച്ച പ്രതിഫലമാണെന്നും ബാക്കി തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി പരാതിക്കാരൻ സ്വയം സന്നദ്ധനായി നൽകിയതാണെന്നും വിബിതയുടെ പരാതിയിൽ പറയുന്നു. മാത്യുവിന്റെ പരാതിയിൽ വിബിതയ്ക്കും പിതാവിനും എതിരെയും, വിബിതയുടെ പരാതിയിൽ മാത്യുവിനെതിരെയും കേസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു വിബിത.
Comments