ജനീവ: ചൈനയിൽ കൊറോണ രോഗികൾ വർദ്ധിക്കുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യസംഘടനാ തലവൻ ടെഡ്രോസ് അദനോം ഗെബ്രിയേസസ്. ചൈനയിൽ വാക്സിനേഷൻ പ്രക്രിയ എത്രയും വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ ചൈനയിലെ നിലവിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. വലിയ രീതിയിലാണ് രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. രാജ്യത്ത് വാക്സിനേഷൻ നൽകുന്നത് വേഗത്തിലാക്കണം.
അപകടസാധ്യ കൂടിയവർക്ക് വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ ചൈന ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യ രംഗത്ത് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നത് തുടരുമെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നുവെന്നും’ ഗബ്രിയേസസ് പറഞ്ഞു. സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി 2020 മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്ന രാജ്യമായിരുന്നു ചൈന. എന്നാൽ നവംബർ അവസാനത്തോടെ ഇതിൽ ഇളവ് പ്രഖ്യാപിച്ചതോടെയാണ് കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത്.
ആശുപത്രികൾ ഉൾപ്പെടെ കൊറോണ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. എന്നാൽ രോഗികളെ കുറിച്ചുള്ള യഥാർത്ഥ കണക്ക് പുറത്ത് വിടാൻ ചൈന ഇപ്പോഴും തയ്യാറായിട്ടില്ല. അതേസമയം ചൈനയിൽ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യയിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ യാത്രക്കാരുടെ സ്രവ പരിശോധന കർശനമാക്കി.
Comments