സോലാപൂർ: വിവാഹം ചെയ്യാൻ വധുക്കളെ കിട്ടുന്നില്ലെന്ന പ്രശ്നമുയർത്തി ബാച്ചിലേഴ്സ് മാർച്ചുമായി ഒരു കൂട്ടം യുവാക്കൾ. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. സംസ്ഥാനത്തെ സ്ത്രീ-പുരുഷ അനുപാതം വ്യത്യസ്തമായത് കാരണമാണ് തങ്ങൾക്ക് വിവാഹം ചെയ്യാൻ യുവതികളെ ലഭിക്കാത്തതെന്നാണ് ഇവർ പറയുന്നത്.
സംസ്ഥാനത്ത് ആൺ-പെൺ അനുപാതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തുന്നത് കർശനമായി നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജില്ലാ കളക്ടർക്കും അവിവാഹിതരായ യുവാക്കളുടെ സംഘടന നിവേദനം നൽകി. മാർച്ചിൽ പങ്കെടുത്ത അവിവാഹിതരായ യുവാക്കൾക്ക് വധുക്കളെ സർക്കാർ കണ്ടുപിടിച്ച് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കുതിരപ്പുറത്ത് കയറി വിവാഹത്തിനെന്ന പോലെയാണ് പലരും മാർച്ചിൽ പങ്കെടുത്തത്. ബാൻഡ് മേളത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു. ആളുകൾ ഈ മാർച്ചിനെ പരിഹസിച്ചേക്കാം, എന്നാൽ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യമെന്നും ജ്യോതി ക്രാന്തി പരിഷത്ത് സ്ഥാപകൻ രമേഷ് ബരാസ്കർ പറഞ്ഞു. 1000 ആൺകുട്ടികൾക്ക് 889 പെൺകുട്ടികൾ എന്നതാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യം. പെൺ ഭ്രൂണഹത്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
Comments