കൊച്ചി: മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയനിയന്ത്രണത്തിനെതിരെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും ക്യാമ്പസിനുള്ളിൽ തന്നെ പോകാൻ വാർഡന്റെ അനുമതി മതിയാകും. എന്നാൽ മറ്റാവശ്യങ്ങൾക്ക് 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷാകർത്താക്കളുടെ അനുമതി വേണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർക്കാർ നിലപാട് രേഖപ്പെടുത്തിയാണ് കോടതി, ഹർജി തീർപ്പാക്കിയത്. ഹർജിക്കാർ പുതിയ ചിന്താഗതിയ്‌ക്ക് പ്രേരണയായെന്ന് കോടതി അഭിനന്ദിച്ചു.
ഇന്ന് രാവിലെ ഹർജി പരിഗണിക്കുമ്പോൾ ഹോസ്റ്റലുകൾ ജയിലുകളല്ലെന്നു കോടതി ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ അവകാശം പൗരൻമാർക്ക് ഉറപ്പു വരുത്തുകയാണ് കോടതിയുടെ പരിഗണന. പെൺകുട്ടികൾക്കു ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു പക്ഷെ ആൺകുട്ടികളെക്കാൾ അത്തരം അവകാശം കൂടുതലായി പെൺകുട്ടികൾക്കുണ്ട്. വിവേചനപരമായ നിയന്ത്രണങ്ങൾ പെൺകുട്ടികളുടെ മേൽ ചുമത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സമയനിയന്ത്രണം സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. വിഷയത്തിൽ ആരോഗ്യ സർവകലാശാല സമർപ്പിച്ച സത്യവാങ്മൂലത്തിലെ പല പരാമർശങ്ങളും വിവാദമായിരുന്നു. 18 വയസിൽ വിദ്യാർത്ഥികൾ സമ്പൂർണ്ണ സ്വാതന്ത്ര്യം തേടുന്നത് സമൂഹത്തിന് ഗുണകരമല്ലെന്നും, 25 വയസ്സിലാണ് യുവജനങ്ങൾ പക്വത നേടുന്നതെന്നും സർവകലാശാല കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. അച്ചടക്കത്തിന്റെ ഭാഗമായും വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് സമയ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ആരോഗ്യ സർവകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതെല്ലാമായിരുന്നു വിവാദമായത്.
Comments