ന്യൂഡൽഹി: വായ്പ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സി ഇ ഒ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് സി ഇ ഒ ആയിരിക്കെ വീഡിയോകോൺ ഗ്രൂപ്പിന് അനധികൃതമായി വായ്പകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
വീഡിയോകോൺ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളുടെ പേരിൽ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് 2018 ഒക്ടോബറിൽ ഐസിഐസിഐ ബാങ്ക് സി ഇ ഒ സ്ഥാനം ചന്ദ കൊച്ചാറിന് നഷ്ടമായിരുന്നു. 2012ൽ വീഡിയോകോൺ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് 3,250 കോടി രൂപയുടെ വായ്പ അനുവദിക്കുകയും അത് പിന്നീട് നിഷ്ക്രിയ ആസ്തിയായി മാറുകയും ചെയ്തിരുന്നു. ഈ ഇടപാടിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായും, അഴിമതിയുടെ സാമ്പത്തിക പ്രയോജനം ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക്കിനും ബന്ധുക്കൾക്കും ലഭിച്ചതായും ആരോപണം ഉയർന്നിരുന്നു.
ചന്ദ കൊച്ചാറിന്റെ നടപടി ബാങ്ക് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തി, 2019ൽ ഐസിഐസിഐ ബാങ്ക് അവരുടെ പിരിഞ്ഞ് പോക്ക് സാങ്കേതിക പിരിച്ചു വിടലായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഴിമതി ആരോപണങ്ങൾ ചന്ദ കൊച്ചാർ നിഷേധിച്ചിരുന്നു.
Comments