ചെന്നൈ: ബിജെപി നേതാവ് ശശികല പുഷ്പയുടെ വീടിന് നേരെ ആക്രമണം. തൂത്തുകുടിയിലെ വസതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികൾ വീടിന് നേരെ കല്ലെറിയുകയും കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഡിഎംകെ ആണെന്ന് ബിജെപി വ്യക്തമാക്കി.
ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിയ പതിനഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് ശശികല പറഞ്ഞു. പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന പൂച്ചട്ടികൾക്കും കേടുപാടുകൾ വരുത്തി. കസേരകൾ അടിച്ചുതകർത്തതായും നേതാവ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ശശികല പുഷ്പ പരാതി നൽകിയിട്ടുണ്ട്.
മമത സർക്കാരിനെപോലെ ഡിഎംകെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളെ ആക്രമിക്കാൻ തുടങ്ങിയെന്നും ഗുണ്ടകളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തുന്നതെന്നും ശശികല ആരോപിച്ചു. ഡിഎംകെ നേതാവ് ഗീതാ ജീവനെതിരെ സംസാരിച്ചതിന് പിന്നലെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് ആക്രമിച്ചതെന്നും മന്ത്രി സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ശശികല ആവശ്യപ്പെട്ടു.
ബിജെപിയെ ആക്രമിക്കാൻ കഴിയാത്തതിനാലാണ് ഭീരുക്കളായ ഡിഎംകെ തന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. ഇതിൽ ഭയക്കുന്നവരല്ല തങ്ങളെന്നും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും ആക്രമണത്തിന് പിന്നാലെ ശശികല ട്വീറ്റ് ചെയ്തിരുന്നു.
Comments