തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത പൂർണ്ണമായി തള്ളാതെ സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. ഇ.പി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് ശരിയാണോ എന്ന ചോദ്യത്തിന്, പാർട്ടിയ്ക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവയ്ക്കാൻ കഴിയില്ല എന്നാണ് പി.ജയരാജന്റെ മറുപടി. എന്നാൽ, പുറത്ത് വരുന്ന വാർത്തകളിൽ പലതും വലതുപക്ഷ മാദ്ധ്യമ സൃഷ്ടിയാണെന്ന് ന്യായീകരിക്കാനും പി.ജയരാജൻ മറന്നില്ല.
‘സമൂഹത്തിലുള്ള തെറ്റായ പ്രവണതകൾ പാർട്ടി കേഡർമാരിലേയ്ക്കും വന്നു ചേരും. അതിനെതിരായിട്ടുള്ള തെറ്റ് തിരുത്തൽ രേഖയാണ് പാർട്ടി സംസ്ഥാന കമ്മറ്റി അംഗീകരിച്ചത്. തെറ്റുതിരുത്തലിന്റെ ഭാഗമായി ചില തെറ്റായ പ്രവണതകളെപ്പറ്റി പാർട്ടിയ്ക്കുള്ളിൽ പറയുന്നതല്ലാതെ വ്യക്തിപരമായ ഒരു ആക്ഷേപവും നടത്തിയിട്ടില്ല. ഇ.പി ജയരാജൻ സമ്മുന്നതനായ നേതാവാണ്. തെറ്റായ പ്രവണതയ്ക്കെതിരെയുള്ള ഉൾപാർട്ടി സമരം സ്വാഭാവികമായി നടക്കും. എന്നാൽ, പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് അകത്തു പറഞ്ഞ കാര്യങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കില്ല. കാരണം, സിപിഎമ്മിനെ താറടിച്ചു കാണിക്കാൻ വലത് പക്ഷ മാദ്ധ്യമങ്ങൾ നന്നായി ശ്രമിക്കുന്നുണ്ട്. പലതും വലത് പക്ഷ മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണ്’ എന്നുമാണ് പി ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ആരോപണം ഉന്നയിക്കുകയായിരുന്നു. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചത്. ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നുമാണ് യോഗത്തിൽ പി.ജയരാജൻ പറഞ്ഞത്. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments