ശ്രീനഗർ : ഇസ്ലാം പണ്ഡിതന്മാരുടെ വാക്കുകൾ അവഗണിച്ച് ക്രിസ്മസ് ആഘോഷിച്ച് കശ്മീർ താഴ്വരയിലെ മുസ്ലീം മതവിശ്വാസികൾ . ശ്രീനഗർ നഗരത്തിലെ ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ ഒരു കൂട്ടം പ്രാദേശിക മുസ്ലീങ്ങളാണ് പങ്ക് ചേർന്നത് .
ക്രിസ്ത്യൻ സഹോദരങ്ങൾക്കൊപ്പം പെരുന്നാൾ ആഘോഷിക്കാനും സാമുദായിക സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുമാണ് തങ്ങൾ പള്ളിയിൽ എത്തിയതെന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ മൗലാന അബ്ദുല്ല പറഞ്ഞു.
ഇവർ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ക്രിസ്ത്യൻ സഹോദരങ്ങളുമായി ആശംസകൾ കൈമാറുകയും സാന്താ തൊപ്പികൾ ധരിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.കശ്മീർ എല്ലായ്പ്പോഴും വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമസ്ഥാനമാണെന്നും , തങ്ങൾ ഇന്ത്യയുടെ മതേതരസംസ്ക്കാരത്തെ അഭിമാനപൂർവ്വം അംഗീകരിക്കുന്നവരാണെന്നും ഇസ്ലാം വിശ്വാസികൾ പറഞ്ഞു.
എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും ഞങ്ങൾ എല്ലായ്പ്പോഴും നമ്മുടെ പൈതൃകം ഉയർത്തിപ്പിടിക്കുകയും വീണ്ടെടുക്കുകയും ചെയ്തു എന്നതിന് ചരിത്രം സാക്ഷിയാണെന്നും അവർ പറഞ്ഞു. ഇതൊരു ചെറിയ സമൂഹമാണ്, അത്തരം അവസരങ്ങളിൽ അവർക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നു. അതിനാൽ, ഞങ്ങളും ഇവർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ഇവിടെയെത്തി, കശ്മീരിൽ ഇപ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട് . സുരക്ഷിതരല്ലെന്ന വ്യാജ വിവരണങ്ങൾ ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.
Comments