തിരുവനന്തപുരം; സിപിഎമ്മിൽ വിഭാഗീയത കടുക്കുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജൻ. തീരുമാനം നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. പാർട്ടി പദവികളും ഒഴിഞ്ഞേക്കും. സാമ്പത്തിക ആരോപണത്തിന് പിന്നാലെയാണ് കടുത്ത തീരുമാനം എടുത്തിരിക്കുന്നത്. നേതൃത്വത്തിന് മനസിലാകുന്ന രീതിയിലെല്ലാം തീരുമാനം അറിയിച്ചതായി അടുത്ത നേതാക്കളോട് ഇപി ജയരാജൻ പറഞ്ഞതായാണ് വിവരം. വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റിസും അദ്ദേഹം പങ്കെടുക്കില്ല. അന്നേ ദിവസം കോഴിക്കോട് നടക്കുന്ന ഐഎൻഎൽ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് പി ജയരാജൻ, കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഇപി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി, കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നാണ് പ്രധാന ആരോപണം. ആയുർവേദ റിസോർട്ടിന്റെ മറവിൽ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പി.ജയരാജന്റെ മകനും ഭാര്യ പികെ നന്ദിനിയും റിസോർട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളാണെന്നും പി ജയരാജൻ ആരോപിക്കുന്നു. ഇപിക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയാവാനും പിബി അംഗമാകാനും യോഗ്യതയില്ലെന്നും. അതിനുള്ള പ്രാപ്തിയുമില്ലെന്നും, പ്രായം കൂടിവരികയാണെന്ന ബോധ്യമുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു.
എംവി ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കെത്തിയതിന് പിന്നാലെ പരിഭവങ്ങളും പ്രയാസങ്ങളും ഇപി ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ അദ്ദേഹം അവധിയിൽ പ്രവേശിക്കുകയാണുണ്ടായത്. എൽഡിഎഫ് കൺവീനറും പാർട്ടി ആസ്ഥാനത്തിന്റെ ചുമതലയുളള സെക്രട്ടേറിയറ്റ് അംഗവുമായ ഇ.പി.ജയരാജൻ 2 മാസത്തിലേറയായി എംവി ഗോവിന്ദന്റെ നേതൃത്വവുമായി സഹകരിക്കാതെ കണ്ണൂരിൽ തുടരുകയാണ്. ഇപിയുടെ പ്രശ്നങ്ങളിൽ എപ്പോഴും ഇടപെട്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ മൗനം പാലിക്കുന്നതും ചർച്ചയാവുന്നുണ്ട്. ഇതോടെ കലങ്ങി മറിഞ്ഞിരിക്കുകയാണ് സിപിഎം നേതൃത്വം.
Comments