എരുമേലി: ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി മുന്നിൽ നിന്ന് പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കുന്നതെന്നും എയ്ഞ്ചൽ വാലി സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
ഒരു ദിവസം നേരം പുലരുമ്പോൾ രണ്ട് വാർഡുകൾ പൂർണമായും വനമായി മാറുന്ന ഞെട്ടി ക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം കിട്ടിയിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നു. മറ്റു സംസ്ഥാന ങ്ങളൊക്കെ എങ്ങനെയാണ് ബഫർ സോൺ വിഷയം കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടു പഠിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന് പിൻമാറേണ്ടി വന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തകിടം മറിയ്‌ക്കുന്ന, ജനജീവിതം താറുമാറാക്കുന്ന, സാധാരണക്കാർക്ക് ഒരു ഗുണവുമില്ലാത്ത പദ്ധതിയാണെന്ന സത്യാവസ്ഥ കേരളത്തിലെ ബിജെപി ഘടകം കേന്ദ്രസർക്കാരിനെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിച്ചതു കൊണ്ടാണ് ജനദ്രോഹ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും പിണറായി വിജയന് പിന്മാറേണ്ടി വന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബഫർ സോൺ വിഷയത്തിലും ബിജെപി ശക്തമായി പോരാടുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ, സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീളദേവി, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ നോബിൾ മാത്യു, മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ.ഹരി തുടങ്ങിയ നേതാക്കൾ സംസ്ഥാന അദ്ധ്യക്ഷനൊപ്പം എയ്ഞ്ചൽ വാലി സന്ദർശിച്ചു.
Comments