തൊടുപുഴ: തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ മധ്യവയസ്കനെ മർദ്ദിച്ചെന്ന ആരോപണം ശരിവച്ച് ശബ്ദരേഖ പുറത്ത്. പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡിവൈഎസ്പി എം.ആർ.മധുബാബു അസഭ്യം പറയുന്നതും മുരളീധരൻ മർദ്ദനമേറ്റ് നിലവിളിക്കുന്നതും ഇതിൽ വ്യക്തമാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡിവൈഎസ്പി നിഷേധിക്കുകയും ചെയ്തിരുന്നു.
തൊടുപുഴ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ വനിതാ നേതാവിനെതിരെ മുരളീധരൻ സമൂഹമാദ്ധ്യമത്തിൽ മോശമായ രീതിയിൽ പ്രചാരണം നടത്തിയെന്നാരോപിച്ച് നേതാക്കൾ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് മുരളീധരനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. എന്നാൽ മൈക്ക് സെറ്റ് വാടകയ്ക്ക് എടുത്തതിന്റെ പണം തരാനുണ്ടെന്നും, ഇനിയും പോസ്റ്റ് ഇടുമെന്നുമായിരുന്നു മുരളീധരന്റെ വാദം.
പിന്നാലെ ഡിവൈഎസ്പി വയർലെസ് സെറ്റ് എടുത്തെറിയുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തുവെന്നാണ് മുരളീധരൻ പറയുന്നത്. സ്റ്റേഷനിലെത്തിയ മുരളീധരൻ പ്രകോപനപരമായി പെരുമാറിയെന്നും ഓഫീസിലെ കസേരകൾ മറിച്ചിട്ടപ്പോൾ, ഇയാളെ പുറത്തിറക്കി വിടാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഡിവൈഎസ്പിയുടെ വാദം.
Comments