ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അമേരിക്ക. നിലവിലെ സാഹചര്യത്തെ കുറിച്ച് ചൈന ആവശ്യത്തിന് വിവരങ്ങൾ കൈമാറുന്നില്ലെന്ന് അമേരിക്ക കുറ്റപ്പെടുത്തി. രാജ്യത്ത് കൊറോണ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നാണ് ചൈനയുടെ വാദം. ജനുവരി എട്ട് മുതൽ ക്വാറന്റീൻ നിയന്ത്രണങ്ങൾ ഉൾപ്പെടെ എടുത്ത് കളയുമെന്നും ചൈന പറയുന്നു.
ചൈനയിൽ കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് രാജ്യാന്തര സമൂഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അമേരിക്ക പറഞ്ഞു. ജനിതക ശ്രേണീകരണം അടക്കമുള്ള കാര്യങ്ങളിൽ ചൈന സുതാര്യത കാത്തു സൂക്ഷിക്കുന്നില്ല, ആവശ്യത്തിന് വിവരങ്ങൾ കൈമാറുന്നില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. ചൈനയ്‌ക്ക് പുറമെ ജപ്പാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അമേരിക്ക ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കുമെന്നാണ് വിവരം.
ചൈന ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് ഇന്ത്യയിലും അടുത്ത ആഴ്ച മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈനയ്‌ക്ക് പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാർക്കാണ് പരിശോധനാ ഫലം കൈവശം കരുതേണ്ടത് നിർബന്ധമാക്കുന്നത്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാഫലത്തിന് പുറമെ എയർ സുവിധ ഫോം പൂരിപ്പിക്കുകയും വേണം. അടുത്ത ആഴ്ച മുതൽ ഇത് നിർബന്ധമാക്കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പരിശോധന നടത്തിയ 6000 പേരിൽ 39 രാജ്യാന്തര യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
Comments