പനാജി:ഗോവയിലെ സുവാരി കേബിൾ പാലം ഒന്നാം ഘട്ടം ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്രമന്ത്രി നിതിൻഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പാലം വടക്ക്-തെക്ക് ഗോവകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിർണ്ണായക ഗതാഗതമാർഗ്ഗമാണ്. നിർമ്മാണത്തിലെ അത്ഭുതമെന്ന വിശേഷണത്തോടെയാണ് നിതിൻ ഗഡ്കരി പാലത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
സുവാരി പാലത്തിന്റെ ആകെ നീളം 13.2 കിലോമീറ്ററാണ്. 2,530 കോടി രൂപയാണ് പാലം രണ്ടു ഘട്ടവും പൂർത്തിയാക്കാനായി ചിലവ് വരിക. ആറുവരി ഗതാഗതം സുഗമമായി നടക്കുന്ന വിധമാണ് കേബിൾ- ഇരട്ടപ്പാലത്തിന്റെ രൂപകൽപ്പന. മൂന്ന് വരി പാതയാണ് ഇന്ന് ഗതാഗത ത്തിനായി തുറന്നുകൊടുത്തത്.
രാജ്യത്ത് നിലവിലുള്ള രണ്ടാമത്തെ നീളം കൂടിയ കേബിൾ പാലമെന്ന പേരും സുവാരി പാലത്തിന് ഇനി സ്വന്തം. മുംബൈയിലെ ബാന്ദ്ര-വർളി പാലമാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. ഉദ്ഘാടനം നടക്കുന്നതിന് മുന്നോടിയായി കാൽനടയായി എല്ലാവർക്കും പാലത്തിലൂടെ യാത്രനടത്താനുള്ള സംവിധാനമാണ് ഇന്നലെ അധികൃതർ ആദ്യം ഒരുക്കി യതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ഇന്നലെ രാത്രി ദീപാലംകൃതമാക്കിയ പാലം കാണാനും സെൽഫി എടുക്കാനുമായി രണ്ടു ലക്ഷത്തോളം പേരാണ് വന്നുചേർന്നതെന്ന് ഗോവ പോലീസ് അറിയിച്ചു. രാത്രി 11 മണിവരെ പാലത്തിൽ ഗോവ നിവാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടതെന്നും പോലീസ് അറിയിച്ചു.
Comments