തൃശ്ശൂർ: ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘ മാളികപ്പുറം’ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചിത്രം ഏതൊരു അയ്യപ്പ ഭക്തന്റെയും കണ്ണു നിറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമ കണ്ട ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
മാളികപ്പുറം കണ്ടു. ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീൽ. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവർക്കെല്ലാം തങ്ങളുടെ യാത്രയിൽ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാന്നിദ്ധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. ‘ഭക്തന്റെ കൂടെ ഈശ്വരൻ മനുഷ്യ രൂപത്തിലെത്തും’ എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെൺകുട്ടിക്ക് പകർന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെൺകുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവൾ എടുക്കുന്ന റിസ്ക്കും സൂക്ഷ്മമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു.
രണ്ടാം പകുതിയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികൾ ഈ ചിത്രം നെഞ്ചോടു ചേർത്തുവെക്കുമെന്ന കാര്യത്തിൽ സംശയമില്ല- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യ ഷോ കഴിഞ്ഞയുടൻ തന്നെ മികച്ച പ്രതികരണമാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്. ഇതിനോടകം തന്നെ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രമുഖർ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമ കാണാൻ വൻ തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെടുന്നത്.
Comments