ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു. രാമങ്കരിയിൽ നിന്നും കഴിഞ്ഞ ദിവസം 46 പ്രവർത്തകർ രാജിവെച്ചതിനു പിന്നാലെ മുട്ടാർയിലും കൂട്ടരാജി. കൈനകരിയിലും തകഴിയിലും വിഭാഗീയത രൂക്ഷമായി തുടരുകയാണ്.
കുട്ടനാട്ടിൽ രാമങ്കരി, മൂട്ടാർ, കൈനകരി, തകഴി തുടങ്ങിയ സ്ഥലങ്ങളിൽ സി പി എമ്മിൽ നാളുകളായി നിലനിന്നിരുന്ന ഉൾപാർട്ടി പോര് സകല പരിധിയും ലംഘിച്ചിരിക്കുകയാണ്. രാമങ്കരിയിൽ നിന്നും 46 പ്രവർത്തകരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഏരിയ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും സി ഐ ടി യു, എസ് എഫ് ഐ നേതാക്കളുമുൾപ്പെടെയുള്ളവരാണ് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് ഇ മെയിൽ വഴിയും കൊറിയർ വഴിയും ജില്ലാ കമ്മറ്റിക്ക് നേരിട്ടും രാജിക്കത്ത് നൽകിയത്. പാർട്ടി ഉൾപ്പോര് എല്ലാ അതിർ വരമ്പുകളും ഭേദിക്കുമ്പോൾ രാമങ്കരിയിൽ പ്രവർത്തകരുടെ രാജി അടുത്ത ദിവസങ്ങളിലും തുടർനേക്കും.
നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു രാമങ്കരിയിൽ പാർട്ടി ഉൾപ്പോര് രൂക്ഷമായത്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും പഞ്ചായത്തംഗത്തിനടക്കം മർദ്ധനമേൽക്കുകയും സ്കൂട്ടർ തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിരുന്നു. രാമങ്കരിക്കു പിന്നാലെ കുട്ടനാട്ടിൽ മുട്ടാറിൽ നിന്നും ഉൾപാർട്ടി പോരിനെ തുടർന്ന് 40 ഓളം പ്രവർത്തകർ രാജിവെച്ചു. കൈനകരി , തകഴി എന്നിവിടങ്ങളിലും ഉൾപാർട്ടി പോരും പ്രവർത്തകർ തമ്മിലുള്ള തർക്കങ്ങളും പതിവാകുകയാണ്.
Comments