ന്യൂഡൽഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ആദരം. വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്ന താരത്തെ രക്ഷിച്ച ബസ് ഡ്രൈവർ സുശീൽ കുമാറിനെയും കണ്ടക്ടർ പരംജീത്തിനെയുമാണ് ഹരിയാന റോഡ്വേയ്സ് ആദരിച്ചത്. ഡ്രൈവർക്കും കണ്ടക്ടർക്കും അനുമോദനപത്രവും ഫലകവും നൽകി. ഉടൻ തന്നെ സ്ഥലത്തെത്തി പന്തിനെ രക്ഷിച്ചതിലൂടെ ഇരുവരും മാതൃക തീർത്തെന്ന് ഹരിയാന റോഡ്വേയ്സ് പാനിപ്പത്ത് ഡിപ്പോ ജനറൽ മാനേജർ കുൽദീപ് ജംഗ്ര പറഞ്ഞു.
ഇന്നലെ ഉത്തരാഖണ്ഡിലെ റൂർക്ക് അതിർത്തിയ്ക്ക് സമീപത്ത് വച്ചാണ് താരം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഹരിദ്വാറിൽ നിന്ന് മടങ്ങുമ്പോഴാണ് ഋഷഭിന്റെ കാർ അപകടത്തിൽപ്പെട്ടത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ രക്ഷാപ്രവർത്തനം നടത്തി. പന്തിനെ കാറിൽ നിന്ന് പുറത്തെടുത്തതിന് പിന്നാലെയാണ് കാറിന് തീ പിടിച്ചത്. തുടർന്ന് ഇവർ താരത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതേസമയം ഋഷഭ് പന്ത് അപകടനില തരണം ചെയ്തിട്ടുണ്ട്. ഋഷഭ് പന്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളും, വലതു കാൽമുട്ടിലെ ലിഗമെന്റിന് കീറലും സംഭവിച്ചു. കൂടാതെ കാൽവിരലുകൾക്കും പുറകിലും പരിക്കുകളുണ്ടെന്ന് ന്ന് ബിസിസിഐയുടെ റിപ്പോർട്ടിൽ പറയുന്നു.
Comments