ബെംഗളൂരു: കോൺഗ്രസ്-ജെഡി(എസ്) ഭരണകാലത്തെ അഴിമതികൾ എണ്ണിപ്പറഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിൽ കോൺഗ്രസും ജനതാദളും അധികാരത്തിലേറിയിരുന്നു. എന്നാൽ, അഴിമതികൾ കാരണം ആ സർക്കാർ പിന്നീട് ഉണ്ടായിട്ടില്ല. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതോടെ കർണാടകയിൽ സഖ്യസർക്കാർ വീഴുകയും 2019-ലെ വിശ്വാസ വോട്ടെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി വിജയിക്കുകയും ചെയ്തുവെന്ന് ബെംഗളൂരുവിൽ ബിജെപിയുടെ ബൂത്ത് പ്രസിഡന്റുമാരുടെയും ബൂത്ത് ലെവൽ ഏജന്റുമാരുടെയും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
‘കോൺഗ്രസ് അധികാരം നേടുന്നത് അഴിമതി നടത്താനാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം, അധികാരം എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു മാർഗമാണ്. ഏഴ് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപി വിജയിക്കുകയും ആറ് സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് തുടച്ചുനീക്കപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനത്ത് എല്ലാ റെക്കോർഡുകളും തകർത്ത് ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് പ്രതിപക്ഷ പദവി പോലും നഷ്‌ടമായി’.
‘കർണാടകയിൽ വ്യക്തമായും രണ്ട് പക്ഷമുണ്ട്. ഇത്തവണ നടക്കുന്നത് നേരായ പോരാട്ടമാണ്. ത്രികോണ പോരാട്ടമാണ് നടക്കുന്നതെന്ന് പല മാദ്ധ്യമപ്രവർത്തകരും പറയുന്നതു കണ്ടു. എന്നാൽ, ജെഡിഎസിന് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ടു ചെയ്യുന്നതിന് തുല്യമാണ്. അവർ ഒന്നു തന്നെയാണ്. അതാണ് ഞാൻ പറഞ്ഞത് രണ്ട് പക്ഷമേ ഉള്ളു എന്ന്. ഒന്ന്, ജെഡിഎസ്-കോൺഗ്രസ് പക്ഷം. മറ്റൊന്ന് ബിജെപി എന്ന നേരായ പക്ഷം’ എന്ന് അമിത് ഷാ പറഞ്ഞു.
Comments