ന്യൂഡൽഹി: വർഗ്ഗീയ പരാമർശവുമായി ഇസ്ലാമിക സംഘടനാ നേതാവ്. ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ അദ്ധ്യക്ഷൻ സാജിദ് റഷീദിയാണ് നിലവിലെ രാമക്ഷേത്രത്തിന്റെ സ്ഥാനത്ത് ഭാവിയിൽ മസ്ജിദ് ഉയരുമെന്ന പരാമർശം നടത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.
സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സാജിദിന്റെ പരാമർശം. 50-100 വർഷങ്ങൾ കഴിയുമ്പോൾ മുസ്ലീം വിഭാഗത്തിലെ വരും തലമുറ തർക്ക മന്ദിരം തകർന്ന സംഭവത്തെക്കുറിച്ചും, രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ചും മനസ്സിലാക്കും. ഭാവിയിൽ ഒരു മുസ്ലീം ഭരണാധികാരിയാണ് ഇന്ത്യയിൽ അധികാരത്തിലേറുന്നത് എങ്കിൽ രാമ ക്ഷേത്രം തകർത്ത് അവിടെ മസ്ജിദ് നിർമ്മിക്കും. ഇക്കാര്യം ഉറപ്പാണെന്നുമായിരുന്നു സാജിദ് പറഞ്ഞത്. ഇതിന് പുറമേ രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച പ്രധാനമന്ത്രി ഭരണഘടനാ ലംഘനം നടത്തിയെന്നും സാജിദ് പറഞ്ഞിരുന്നു.
അതേസമയം സംഭവത്തിൽ സാജിദിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലാണ് സാജിദിന്റെ പരാമർശമെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം.
Comments