ആലപ്പുഴ: ആലപ്പുഴയിൽ സിപിഎമ്മിനെ കനത്ത പ്രതിസന്ധിയിലാക്കി പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. അടുത്ത ദിവസങ്ങളിലായി നൂറോളം പേരാണ് ജില്ലയിൽ സിപിഎം വിട്ടത്. പാർട്ടിയിലെ വിഭാഗീയതയെ തുടർന്നാണ് പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് എന്നാണ് വിവരം.
കുട്ടനാട്, തകഴി ഏരിയ കമ്മിറ്റികളിലാണ് പ്രധാനമായും പ്രതിസന്ധി. രാമങ്കരിയിലും മുട്ടാറിലും പ്രതിസന്ധി രൂക്ഷമാണ്. രാമങ്കരിയിൽ 46 പ്രവർത്തകരും മുട്ടാറിൽ 40 പ്രവർത്തകരും കഴിഞ്ഞ ദിവസം സിപിഎം വിട്ടിരുന്നു. കൈനകരി പഞ്ചായത്തിലെ വിഭാഗീയത പരസ്യമായ അഭിപ്രായ പ്രകടനങ്ങളിലേക്ക് കടന്നത് വിവാദമായിരുന്നു.
തകഴിയിൽ മഹിളാ അസോസിയേഷൻ മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ കഴിഞ്ഞ ദിവസം പാർട്ടിക്ക് രാജിക്കത്ത് നൽകിയിരുന്നു. 15 അംഗ ലോക്കൽ കമ്മിറ്റിയിൽ 9 പേരും രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ് എന്നാണ് വിവരം.
ഗവർണർക്കെതിരായ സമര പരിപാടികളിൽ, വിഭാഗീയത നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള പങ്കാളിത്തം ശുഷ്കമായിരുന്നു. സിപിഎം ഭരിക്കുന്ന തകഴി പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റ് പരസ്യമായ സമര പരിപാടികളുമായി രംഗത്ത് വന്നത് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിരുന്നു. ഇവിടങ്ങളിൽ സിപിഎമ്മിന്റെ ഗൃഹസമ്പർക്കം ഉൾപ്പെടെയുള്ള പരിപാടികൾ അവതാളത്തിലാകുമെന്നാണ് സൂചന.
Comments