ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 36-കാരിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. യുവതിയുടെ ഒപ്പം താമസിച്ചിരുന്ന യുവാവ് ഒളിവിലാണ്. ലിവിങ് ടുഗതറായി കഴിഞ്ഞിരുന്ന ഇരുവരും ഉത്തർ പ്രദേശ് സ്വദേശികളായിരുന്നു. യുവതിയുടേത് കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
മംഗോൾപൂർ കാലൻ എന്ന ഗ്രാമത്തിലെ വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള റൂമിൽ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. യുപിയിലെ ആഗ്ര സ്വദേശിയാണ് യുവതി. ആഗ്രയിൽ നിന്നുള്ള യുവാവ് തന്നെയാണ് ഇവരോടൊപ്പം താമസിച്ചിരുന്നത്. കഴിഞ്ഞ പത്ത് ദിവസമായി ഇവർ ഡൽഹിയിൽ ഒന്നിച്ച് കഴിയുകയായിരുന്നു.
രണ്ട് പേരെയും അവസാനമായി വ്യാഴാഴ്ച വൈകിട്ടാണ് കണ്ടതെന്ന് കെട്ടിട ഉടമ പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് വീട്ടുടമ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിൽ സംശയകരമായി തോന്നിക്കുന്ന പാടുകളോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. നിലവിൽ ബിഎസ്എ ഹോസ്പിറ്റൽ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
കൂടെ കഴിഞ്ഞിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. യുവാവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസ് അന്വേഷണത്തിൽ യുവതി മറ്റൊരാളെ വിവാഹം ചെയ്തിരുന്നതായി കണ്ടെത്തി. 2011ലായിരുന്നു വിവാഹം. ഇതിൽ മൂന്ന് കുട്ടികളുമുണ്ട്.
ചികിത്സയ്‌ക്ക് വേണ്ടി ഡൽഹിയിൽ പോകുകയാണെന്ന് പറഞ്ഞായിരുന്നു യുവതി വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ഭർത്താവ് പറയുന്നു. എന്നാൽ പിന്നീട് യുവതി മറ്റൊരാളുടെ കൂടെ ഡൽഹിയിൽ താമസിക്കുകയാണെന്ന് ഭർത്താവ് അറിയാനിടയായെന്നും പോലീസ് വെളിപ്പെടുത്തി.
യുവതിയുടെ കൂടെ കഴിഞ്ഞിരുന്ന ലിവിങ് ടുഗതർ പങ്കാളിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾക്കെതിരെ നേരത്തെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും കണ്ടെത്തി. സ്ത്രീധന പീഡന മരണം ഉൾപ്പെടെ ഇയാൾക്കെതിരെ ചുമത്തിയിരുന്നതായും പോലീസ് പറയുന്നു.
Comments