ന്യൂഡൽഹി: കാറിനാൽ വലിച്ചിഴയ്‌ക്കപ്പെട്ട് യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. രാജ്യത്തെ നടുക്കിയ കൊലപാതകത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്‌ക്കാണ് നിർദേശം ലഭിച്ചത്. സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് ശാലിനി സിംഗാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
പുതുവത്സര ദിനത്തിൽ ഡൽഹിയിലെ കഞ്ചവാല മേഖലയിലായിരുന്നു സംഭവം. 4 കിലോമീറ്ററുകളോളം വലിച്ചിഴയ്‌ക്കപ്പെട്ട യുവതി അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാർ യാത്രികരായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂട്ടർ യാത്രികയായ യുവതിയെ കാറിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാറിന്റെ ചക്രത്തിനിടയിൽ യുവതിയുടെ കാൽ കുടുങ്ങി. ഇതാണ് യുവതി വലിച്ചിഴയ്‌ക്കപ്പെടാൻ കാരണമായത്. നിർത്താതെ പോയ കാർ ഏകദേശം നാല് കിലോമീറ്ററുകളോളം ഇത്തരത്തിൽ സഞ്ചരിച്ചതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്.
യുവതിയുടെ വസ്ത്രങ്ങളെല്ലാം കാർ വലിച്ചിഴയ്‌ക്കുന്നതിനിടെ ഉരിഞ്ഞുപോയിരുന്നു. കാലുകൾ ഒടിഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. യുവതിയുടെ കഴുത്തിന് പിറകിൽ പുറം ഭാഗത്തെ തൊലി മുഴുവൻ അപകടത്തെ തുടർന്ന് നഷ്ടപ്പെട്ടിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ യുവതിയുടെ മൃതദേഹം ഡൽഹി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments