തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തിൽ ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്. സജി ചെറിയാനെതിരായ കേസിന്റെ വിശദാംശങ്ങൾ തേടണമെന്നാണ് ഗവർണർക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന ഭരണഘടനാ സത്യപ്രതിജ്ഞയ്ക്ക് യോജിച്ചതല്ല പ്രസംഗം. കോടതി സജിചെറിയാനെ കുറ്റവിമുക്തനാക്കാത്ത പക്ഷം മന്ത്രിസഭാ പുനഃപ്രവേശത്തിൽ ഗവർണർക്ക് ശക്തമായ നിലപാട് സ്വീകരിക്കാം. ഭരണഘടനയെ സംരക്ഷിക്കുവാനുള്ള ബാധ്യത ഗവർണർക്കുണ്ട്. മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുന്നതിന് പകരം കൂടുതൽ വിശദാംശങ്ങൾ ഗവർണർക്ക് തേടാം.
ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവർണർ പാലിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. മന്ത്രിസാ പുനഃപ്രവേശന വിഷയത്തിൽ അനാവശ്യ തിടുക്കം വേണ്ടെന്നുമാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നിയമോപദേശകൻ ഡോ.എസ്. ഗോപകുമാരന്‍ നായരുടേതാണ് നിയമോപദേശം.
സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണ നടപടി മാത്രമാണെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയിൽ നിന്നും ഈ വിഷയത്തിൽ അറിയിപ്പ് ലഭിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കും. നിയമോപദേശം തേടുക എന്നത് സ്വാഭാവിക നടപടിയാണ്. ഇത് നോർമൽ കേസല്ല. ഭരണഘടനയെ അവഹേളിച്ചു എന്നതാണ് കേസ്. പരാതിയിൽ കഴമ്പുള്ളതിനാലാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. തിരിച്ചെടുക്കുക എന്ന നടപടി സ്വാഭാവികമായതല്ല. സാധാരണ സാഹചര്യമല്ല ഇപ്പോഴുള്ളത്. നിയമോപദേശത്തിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഗവർണർ വ്യക്തമാക്കി. നാലാം തിയതി സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവർണർ നിയമോപദേശം തേടിയത്.
Comments