പാലാ: കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒൻപത് മാസം പ്രായമായ ഗർഭിണിക്ക് അടിയന്തര ശസ്ത്രക്രിയ നൽകി കുഞ്ഞിനെ പുറത്തെടുത്തു. പാലാ-തൊടുപുഴ ഹൈവേയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. തൊടുപുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും എതിർ ദിശയിലെത്തിയ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാറിൽ ഉണ്ടായിരുന്ന കരൂർ വെള്ളച്ചാലിൽ ഷിജോ(36), ഭാര്യ മഞ്ജു(31), ഷിജോയുടെ സഹോദരിയുടെ മക്കളായ അലീന തെരേസ(18), ആഞ്ജലീന(16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ഒൻപത് മാസം ഗർഭിണിയായിരുന്ന മഞ്ജുവിന് ശസ്ത്രക്രിയ നടത്തി പെൺകുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മഞ്ജുവിന്റെ തൊടുപുഴയിലുള്ള വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, കാർ പൂർണമായും തകർന്നതിനാൽ അരമണിക്കൂറിന് ശേഷമാണ് കാറിലുള്ളവരെ പുറത്തെടുക്കാനായത്. പാലായിൽ നിന്ന് അഗ്നിശമനസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
Comments