തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശയ്ക്ക് അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വൈകിട്ട് നാല് മണിക്ക് സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സജി ചെറിയാനെതിരായ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ, മുഖ്യമന്ത്രിയുടെ ശുപാർശ സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടിയിരുന്നു.
നേരത്തെ സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ തന്നെ അദ്ദേഹത്തിന് വീണ്ടും ലഭിക്കുമെന്നാണ് സൂചന. ഭരണഘടനാവിരുദ്ധ പ്രസംഗത്തെ തുടർന്ന് ജൂലൈ ആറിനാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
അതേസമയം മന്ത്രിസഭാ പുന:പ്രവേശനവുമായി ബന്ധപ്പെട്ട് തനിക്ക് ഇതുവരെ അറിയിപ്പുകളൊന്നും കിട്ടിയില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. അറിയിപ്പ് കിട്ടിയാൽ സത്യപ്രതിജ്ഞക്കായി പോകും. ഗവർണർ ആണ് സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. തന്റെ പേരിൽ എവിടെയും കേസില്ല. ഭരണഘടനാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
Comments