ബംഗളൂരു: വിവാഹിതനോ അവിവാഹിതനോ ആയാലും മകൻ ഒരു മകനായി തുടരുകയാണെങ്കിൽ, മകൾ വിവാഹിതയായോ അവിവാഹിതയായോ ആണെങ്കിലും മകളായി തുടരുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിലൂടെ മകന്റെ സ്ഥാനം മാറ്റുന്നില്ലെങ്കിൽ, വിവാഹത്തിന് മകളുടെ പദവി മാറ്റാൻ കഴിയില്ലെന്നും കർണാടക ഹൈക്കോടതി ആവർത്തിച്ചു. ജനുവരി രണ്ടിന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സമാനമായ നിരീക്ഷണം നടത്തിയിരുന്നു.
2001 ൽ ഓപ്പറേഷൻ പരാക്രമിനിടെ ജീവൻ നഷ്ടമായ സുബേദാർ രമേഷ് ഖണ്ഡപ്പയുടെ മകൾ പ്രിയങ്ക പാട്ടീലിന്റെ ഹർജിയിലാണ് ഹൈക്കോടതി വിധി. സൈനിക് വെൽഫെയർ ബോർഡ് ആശ്രിത കാർഡ് നിഷേധിച്ചതിനെ തുടർന്ന് 2021ലാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്. വിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയ്‌ക്ക് സൈനിക് വെൽഫെയർ ബോർഡ് ആശ്രിത കാർഡ് നിഷേധിച്ചത്.
അച്ഛൻ മരിക്കുമ്പോൾ പ്രിയങ്കയ്‌ക്ക് 10 വയസ്സായിരുന്നു പ്രായം. 2020ൽ കർണാടകയിലെ സർക്കാർ കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ സംവരണം ലഭിക്കാൻ ആശ്രിത കാർഡ് ഉപയോഗിക്കാൻ പ്രിയങ്ക തീരുമാനിച്ചു. എന്നാൽ വിവാഹിതയാണെന്ന കാരണം പറഞ്ഞ് സൈനിക് വെൽഫെയർ ബോർഡ് ഇത് നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രയങ്ക ഹർജി നൽകിയത്.
സൈനിക് വെൽഫെയർ ബോർഡിന്റെ തീരുമാനം സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹിതകളെ ഒഴിവാക്കുന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന വാർപ്പുമാതൃകയുടെ ഭാഗം ആണെന്നും അത് തുടരാൻ അനുവദിച്ചാൽ സ്ത്രീകളുടെ സമത്വത്തിലേക്കുള്ള യാത്രയെ അത് തടസ്സപ്പെടുത്തുമെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
Comments