അമൃത്സർ: പഞ്ചാബിൽ നിന്നും ബംഗ്ലാദേശി പൗരനെ പിടികൂടി അതിർത്തി സുരക്ഷാ സേന. അമൃത്സറിലെ റോരൻവാല ഖുർദ് ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ബിഎസ്എഫ് അറിയിച്ചു. അതേസമയം ഇയാളുടെ പക്കൽ നിന്നും സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ബംഗ്ലാദേശി പൗരനെ പോലീസിന് കൈമാറിയെന്ന് ബിഎസ്എഫ് അറിയിച്ചു.
62-കാരനായ മഹ്മൂദ് അലം തുളുവാണ് പിടിയിലായത്. ഇയാൾ ബംഗ്ലാദേശിലെ മദാരിപൂർ സ്വദേശിയാണ്. അട്ടാരി-വാഗ അതിർത്തി വഴി പാകിസ്താനിലേക്ക് കടക്കുന്നതിനാണ് ഇന്ത്യയിൽ വന്നതെന്ന് മഹ്മൂദ് പറയുന്നു. ഇയാളുടെ പക്കൽ ബംഗ്ലാദേശി പാസ്പോർട്ടുണ്ട്. ഇന്ത്യയിൽ തങ്ങാൻ അനുവദിക്കുന്ന ആറ് മാസം കാലാവധിയുള്ള വിസയും മഹ്മൂദിന്റെ കൈവശം ഉണ്ടായിരുന്നു. എന്നാൽ പാകിസ്താനിലേക്ക് പോകാനുള്ള വിസ ഇയാളുടെ പക്കൽ നിന്നും കണ്ടെത്താനായില്ല.
താൻ വിവാഹിതനാണെന്നും കുടുംബാംഗങ്ങൾ പാകിസ്താനിലാണെന്നുമാണ് മഹ്മൂദിന്റെ വാദം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Comments