കൊല്ലം : നിലമേൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച കേസിൽ അഞ്ച് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ.പ്രേം ദാസ്, രഘു. ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതിക്രമിച്ചുകടന്ന് മർദ്ദിക്കൽ, സംഘം ചേരൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. നിലമേൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന യൂണിയൻ കോർപ്പ് സൂപ്പർ മാർക്കറ്റ് ഉടമയായ ഷാനിനെ പന്ത്രണ്ടോളം വരുന്ന സിഐടിയു സംഘമാണ് വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഷാൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർമാർക്കറ്റിലെത്തി ഉടമ ഷാനുവുമായി തർക്കമുണ്ടാക്കി. പിന്നാലെ മറ്റ് പ്രവർത്തകർ സംഘം ചേർന്നെത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിന് സമീപമിരുന്ന് സിഐടിയു തൊഴിലാളി മദ്യപിച്ചത് മാനേജറും മറ്റ് ജീവനക്കാരും ചോദ്യം ചെയ്തിരുന്നു. ആദ്യം ഒഴിഞ്ഞുപോകാൻ തയ്യാറാവാതിരുന്ന സിഐടിയു പ്രവർത്തകരെ ജീവനക്കാർ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പന്ത്രണ്ടംഗ സംഘമെത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ഷാൻ ആരോപിക്കുന്നത്.
Comments