ടെഹ്റാൻ: വധശിക്ഷ നടപടികൾ ആവർത്തിച്ച് ഇറാൻ ഭരണകൂടം. സർക്കാർ വിരുദ്ധ പ്രക്ഷേഭത്തിൽ പങ്കെടുത്തതിന് രണ്ട് യുവാക്കളെക്കൂടി ഭരണകൂടം തൂക്കിലേറ്റി. 22-കാരൻ മുഹമ്മദ് കരാമി, 39-കാരൻ മുഹമ്മദ് ഹൊസൈനി എന്നിവരെയാണ് വധിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാസൈനികരെ കൊലപ്പെടുത്തി എന്നാരോപിച്ചാണ് ഇരുവരെയും തൂക്കിലേറ്റിയത്. ഇതോടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയവരുടെ എണ്ണം നാലായി.
2022 നവംബറിൽ കരാജ് നഗരത്തിൽ റവല്യൂഷണറി ഗാർഡായ ആയ റുഹൊല്ല അജാമിയൻ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധി. ഏത് കോടതിയാണ് വധശിക്ഷ വിധിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് രഹസ്യമായി പ്രവർത്തിക്കുന്ന റവല്യൂഷണറി കോടതികളാണ് വധശിക്ഷ നടപ്പാക്കുന്നത്. ഇതുവരെ 16 പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നാണ് പൗരാവകാശ സംഘടനകൾ നൽകുന്ന വിവരം. 26 പേർക്ക് വധശിക്ഷ നൽകണമെന്ന് സർക്കാർ നിർദേശിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നുണ്ട്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് നിയമസഹായവും ലഭിക്കുന്നില്ലെന്നും ആരോപണം രൂക്ഷമാണ്. കരാട്ടെ ചാംപ്യനായ മുഹമ്മദ് കരാമിയെയും മുഹമ്മദ് ഹൊസൈനിയെയും ക്രൂരമായി ആക്രമിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് അഭിഭാഷകർ പറഞ്ഞിരുന്നു. ഹിജാബ് നിയമം ലംഘിച്ചെന്നാരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22-കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. മത പോതലീസിനെ നിരോധിക്കണമെന്നും അമിനിയ്ക്ക് നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധങ്ങൾ നടത്തുന്നത്.
Comments