തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വത്ത് വകകൾ സിപിഎം കൗൺസിലറും ഭാര്യയും ചേർന്ന് തട്ടിയെടുത്തു. നെയ്യാറ്റിൻകര തവരവിള വാർഡ് നഗരസഭ കൗൺസിലർ സുജിനും ഭാര്യയും ചേർന്നാണ് വൻ തട്ടിപ്പ് നടത്തിയത്. മാരായമുട്ടത്ത് താമസിക്കുന്ന ബേബി (78) യുടെ പന്ത്രണ്ടരസെന്റ് സ്ഥലവും പതിനേഴ് പവൻ സ്വർണവും രണ്ട് ലക്ഷം രൂപയുമാണ് സുജിനും ഭാര്യ ഗീതുവും ചേർന്ന് കൈക്കലാക്കിയത്.
2021 ഫെബ്രുവരി മുതൽ സുജിനും കുടുംബവും ബേബിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ ഗീതുവിന്റെ അച്ഛനും അമ്മയും ഇവർക്കൊപ്പം ബേബിയുടെ വീട്ടിൽ കഴിഞ്ഞിരുന്നു. പ്രായാധിക്യം മൂലം ബുദ്ധിമുട്ടിയിരുന്ന ബേബിയെ ജീവിതകാലം മുഴുവൻ സംരംക്ഷിക്കാമെന്ന് പറഞ്ഞായിരുന്നു സുജിൻ വീട്ടിൽ കയറിപറ്റിയത്. അവിവാഹിതയായ ബേബി ഒറ്റയ്ക്കായിരുന്നു മുൻപ് താമസിച്ചിരുന്നത്.
എട്ട് മാസത്തോളം ബേബിയുടെ കൂടെ താമസിച്ച് സ്നേഹവും കരുതലും നടിച്ചായിരുന്നു സുജിൻ തട്ടിപ്പ് നടത്തിയത്. തന്ത്രപരമായി നെയ്യാറ്റിൻകര സബ് രജിസ്റ്റാർ ഓഫീസിലെത്തിച്ചാണ് ബേബിയുടെ പേരിലുണ്ടായിരുന്ന വസ്തു ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിൻ മാറ്റിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം ഇവർ മോഷ്ടിച്ച് വിൽക്കുകയും ചെയ്തു. കൂടാതെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് രണ്ട് ലക്ഷത്തോളം രൂപയും ഇവർ വയോധികയിൽ നിന്ന് കൈക്കലാക്കി. ഒരു ദിവസം കുഞ്ഞിനെ സുഖമില്ല ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ സുജിനും കുടുംബവും പിന്നിട് ബേബിയുടെ വീട്ടിലേക്ക് തിരിച്ചു വന്നിട്ടില്ല. എല്ലാം നഷ്ടപ്പെട്ട വയോധിക നീതിക്കായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്.
Comments