ഭോപ്പാൽ: ആഗോളതലത്തിൽ നിക്ഷേപകർക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യയിൽ അർപ്പിക്കുന്ന വിശ്വാസം വളരെ വലുതെന്നും മോദി വ്യക്തമാക്കി. ആഗോള സമ്പദ് വ്യവസ്ഥ നിരന്തരം നിരീക്ഷിക്കുന്ന സ്ഥാപനങ്ങളും വിദഗ്ധരും ആഗോള നിക്ഷേപകരും ഇന്ത്യയിൽ വിശ്വാസമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ അന്താരാഷ്ട്ര ബാങ്ക് നടത്തിയ സർവേയിൽ ഭൂരിഭാഗം നിക്ഷേപകരും ഇന്ത്യയിൽ മുതൽ മുടക്കാനാണ് താത്പര്യപ്പെടുന്നതെന്ന് കണ്ടെത്തിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ തിളക്കമാർന്ന നേട്ടമാണ് കൈവരിക്കുന്നതെന്ന് അന്താരാഷ്ട്ര നാണ്യനിധി വ്യക്തമാക്കി.ആഗോള പ്രതിസന്ധികൾ നേരിടുന്നതിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണെന്ന് ലോകബാങ്ക് അടുത്തിടെ പറഞ്ഞിരുന്നു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് മോർഗൻ സ്റ്റാൻലി പ്രഖ്യാപിച്ചത്. ഈ ദശകത്തിനപ്പുറം ഈ നൂറ്റാണ്ട് തന്നെ ഇന്ത്യയുടേതാണെന്നാണ് മക്കിൻസി സിഇഒ പ്രഖ്യാപിച്ചതെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ആഗോള നിക്ഷേപ ഉച്ചകോടിയെ ഓൺലൈനിൽ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപം റെക്കോഡിലെത്തിയ വർഷമായിരുന്നു 2022. വിവിധ മേഖലകളിലെ പരിഷ്കരണങ്ങളാണ് ഇതിന് പിന്നിലെന്ന് മോദി പറഞ്ഞു. പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടി, ,ദേശീയപാതകളുടെ നിർമാണ വേഗത എട്ട് വർഷത്തിനുള്ളിൽ ഇരട്ടിയായി. സ്മാർട്ട്ഫോൺ ഡേറ്റ ഉപഭോഗത്തിലും ഗ്ലോബൽ ഫിൻടെക്കിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന-വാഹന വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം പരാമർശിച്ചു. ഇത്തരം മികച്ച സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ളതിനാലാണ് നിക്ഷേപക സൗഹൃദ കേന്ദ്രമായി ഇന്ത്യ മാറിയതെന്നും അദ്ദേഹം പറഞ്ഞു. 5ജി മേഖല അതിവേഗം ബഹുദൂരം സഞ്ചരിക്കുകയാണെന്നും ഉടൻ തന്നെ ബൃഹത്തായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Comments