ന്യൂഡൽഹി: സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ വിചിത്ര മൊഴിയുമായി പ്രതി. പട്യാല കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി ശങ്കർ മിശ്ര കുറ്റം വിസമ്മതിച്ചത്. സഹയാത്രികയുടെ സീറ്റിലേക്ക് താൻ മൂത്രമൊഴിച്ചിട്ടില്ലെന്നും അവർ സ്വയം മൂത്രമൊഴിച്ചതാകാമെന്നുമാണ് പ്രതിയുടെ മൊഴി.
സഹയാത്രിക പ്രായമായ സ്ത്രീയാണെന്നും അവരുടെ ആരോഗ്യപ്രശ്നം കൊണ്ട് സ്വയം മൂത്രമൊഴിച്ചതാകുമെന്നും മിശ്രയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 30 വർഷമായി ഭരതനാട്യം പരിശീലിച്ചിരുന്നയാളാണ് സ്ത്രീ. അതിനാൽ മൂത്രാശയ സംബന്ധ രോഗങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും അഭിഭാഷകൻ പറഞ്ഞു.
മിശ്രയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് സമർപ്പിച്ച അപേക്ഷയെ തുടർന്ന് കോടതി പ്രതിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകിയപ്പോഴാണ് മിശ്ര താൻ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയിൽ വാദിച്ചത്. ബെംഗളൂരുവിൽ വച്ച് മിശ്രയെ കഴിഞ്ഞയാഴ്ചയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതി ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചു.
2022 നവംബറിനായിരുന്നു കേസിനാസ്പദമായ സംഭവം. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പ്രായമായ സഹയാത്രികയുടെ സീറ്റിലേക്ക് യുവാവ് മൂത്രമൊഴിച്ചെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Comments